ഹൈലൈറ്റ്: ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മ സുപ്രീം കോടതിയിൽ. ഡിവൈഎസ്പി ഫയൽ ചെയ്ത അന്തിമ റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി. കേസിലെ പ്രതികളായ അമ്മ സിന്ധു, അമ്മാവൻ നിർമലകുമാരൻ നായർ എന്നിവരും ഹർജി സമർപ്പിച്ചു.
തിരുവനന്തപുരം: കഷായത്തിൽ വിഷം കലർത്തി നൽകി കാമുകനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഗ്രീഷ്മയടക്കമുള്ളവർ സുപ്രീം കോടതിയെ സമീപിച്ചു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഫയൽ ചെയ്ത അന്തിമ റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു. മുൻപ് ഹൈക്കോടതി തള്ളിയ ആവശ്യവുമായിട്ടാണ് പ്രതികൾ സുപ്രീം കോടതിയിൽ എത്തിയത്.
കേസുമായി ബന്ധപ്പെട്ട സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രതികൾ ഹർജി സമർപ്പിച്ചത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യാൻ നിയമപരമായ അധികാരമില്ലെന്നും സ്റ്റേഷൻ ഹൗസ് ഓഫീസർക്കാണ് അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യാൻ അധികാരമുള്ളൂ എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികളുടെ ഹർജി.
കേസിലെ മുഖ്യപ്രതി ഗ്രീഷ്മയ്ക്കായി അഭിഭാഷകൻ ശ്രീറാം പറക്കാട്ടാണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്. കേസിലെ രണ്ടും മൂന്നും പ്രതികളായ അമ്മ സിന്ധു, അമ്മാവൻ നിർമലകുമാരൻ നായർ എന്നിവരാണ് ഹർജി സമർപ്പിച്ച മറ്റ് പ്രതികൾ. കേസിലെ വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന ഗ്രീഷ്മയുടെ ആവശ്യം മുൻപ് സുപ്രീം കോടതി തള്ളിയിരുന്നു. നിലവിൽ ഇടപടാനാനില്ലെന്ന് വ്യക്തമാക്കിയായിരുന്നു കോടതിയുടെ നിലപാട്. ഇതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഫയൽ ചെയ്ത അന്തിമ റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ സുപ്രീം കോടതിയിലെത്തിയത്.
പ്രണയത്തിൽ നിന്ന് പിന്മാറാൻ തയാറാകാതിരുന്ന കാമുകൻ ഷാരോൺ രാജിനെ 2022 ഒക്ടോബർ പതിനാലിന് വീട്ടിൽ വിളിച്ചുവരുത്തി കഷായത്തിൽ കളനാശിനി കലർത്തി നൽകിയെന്നാണ് കേസ്. ഷാരോണിൻ്റെ മരണത്തിന് പിന്നാലെ അമ്മ സിന്ധുവും അമ്മാവൻ നിർമ്മൽ കുമാറും തെളിവ് നശിപ്പിക്കാൻ ശ്രമം നടത്തി. ഈ കേസിൽ ഇരുവരെയും പോലീസ് പ്രതി ചേർക്കുകയായിരുന്നു.
മികച്ച സാമ്പത്തിക ശേഷിയുള്ള സൈനികൻ്റെ വിവാഹ ആലോചന വന്നതോടെ ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ പലതവണ ശ്രമം നടത്തിയെങ്കിലും ഷാരോൺ പിന്മാറിയില്ല. ഇതോടെയാണ് ഷാരോണിനെ കൊലപ്പെടുത്താനുള്ള ആസൂത്രണം പ്രതികൾ നടത്തിയത്. ഷാരോണിനെ ഗ്രീഷ്മ വീട്ടിലേക്ക് വിളിച്ചുവരുത്തി കഷായത്തിൽ കളനാശിനി കലർത്തി നൽകുകയായിരുന്നുവെന്നാണ് പോലീസിൻ്റെ കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്.
2022 ഒക്ടോബർ 25നു തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് ഷാരോൺ മരിച്ചത്. കേസിൽ ഗ്രീഷ്മയ്ക്ക് കഴിഞ്ഞ സെപ്റ്റംബറിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. പ്രതി അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും സമൂഹത്തിൻ്റെ വികാരം കണക്കിലെടുത്ത് ജാമ്യം നിഷേധിക്കാനാകില്ലെന്നും വ്യക്തമാക്കിയാണ് കോടതി ജാമ്യം നൽകിയത്. 2022 ഒക്ടോബർ 31മുതൽ കസ്റ്റഡിയിലാണെന്നതും വിലയിരുത്തിയാണു കോടതി ജാമ്യം അനുവദിച്ചത്. പ്രോസിക്യൂഷൻ ജാമ്യഹർജിയെ എതിർത്തിരുന്നു.
Sharon murder case: Grishma in Supreme Court with demand rejected by High Court; Petition to reject DySP's final report